Saturday, 9 May 2020

മണ്ണാങ്കട്ടയും കരിയിലയും - Reloaded

പണ്ടേ എനിക്ക് ദുരന്താവസാനിയായ കഥകൾ ഇഷ്ടമല്ല. ഇപ്പോൾ അമൂസനും അതെ.അവൾക്ക് വേണ്ടി പറഞ്ഞ കഥയാണിത്.

മണ്ണാം കട്ടയും കരിയിലയും കൂടി ഒരു ദിവസം കാശിക്ക് പോയി.കാഴ്ചകൾ കണ്ടു കണ്ടു അങ്ങിനെ അവർ പോകവെ ഒരു ഭയങ്കര കാറ്റ് വന്നു...

കാറ്റ് വരുന്നത് കണ്ടു കരിയില പേടിച്ചു വിറച്ചുആ കാറ്റിൽ കരിയില പാറിപ്പറന്നു ദൂരെ പോകില്ലേ?..
അപ്പോൾ മണ്ണാം കട്ട വേഗം കൂട്ടുകാരന്റെ രക്ഷയ്ക്കെത്തി. മണ്ണാം കട്ട കരിയിലയുടെ പുറത്തു കേറി ഇരുന്നു. ഭയങ്കര കാറ്റ് വീശിയിട്ടും മണ്ണാം കട്ടയുടെ ഭാരം കാരണം കരിയില പറന്നു പോയതെ ഇല്ല.

കാറ്റ് തീർന്നപ്പോൾ രണ്ടുപേരും വീണ്ടും സന്തോഷത്തോടെ യാത്ര തുടർന്നു.കുറെ നടന്നപ്പോൾ ആകാശം ആകെ ഇരുണ്ട് ഒരു മഴ വരുന്നെണ്ടെന്നു അവർക്ക് മനസ്സിലായി. അതു കണ്ടു മണ്ണാങ്കട്ട പേടിച്ചു. മഴയത്തു അവൻ അലിഞ്ഞു പോകില്ലേ?
കരിയില പറഞ്ഞു പേടിക്കേണ്ട ചങ്ങാതി ഞാൻ തന്റെ പുറത്തു കയറി ഇരിക്കാം. അപ്പോൾ തന്റെ ദേഹത്തു മഴ വീഴില്ല നീ അലിഞ്ഞും പോകില്ല.

മഴ വന്നപ്പോൾ അങ്ങിനെ കരിയില പുറത്തു കേറി ഇരുന്നത് കൊണ്ട് മണ്ണാങ്കട്ട മഴയിൽ നിന്നും രക്ഷപ്പെട്ടുമഴ മാറിയപ്പോൾ വീണ്ടും അവർ യാത്ര തുടർന്നു. കാടും മേടും കണ്ടു രസിച്ചും കഥകൾ പറഞ്ഞും അങ്ങിനെ അവർ പോകവെ ഒരു ഭയങ്കര കാറ്റും മഴയും ഒന്നിച്ചു വന്നു..

എന്ത് ചെയ്യും?

മണ്ണാങ്കട്ടയും കരിയിലയും അതി ബുദ്ധിമാന്മാർ ആയിരുന്നു. അവർക്കിനി പരസ്പരം രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ വേഗം ഓടി അടുത്തു കണ്ട ഗുഹയിൽ കേറി ഇരുന്നു.

അപ്പോൾ എന്ത് പറ്റി ?

മഴയും കാറ്റും ഒരുമിച്ചു വന്നിട്ടും മണ്ണാങ്കട്ട അലിഞ്ഞും പോയില്ല കരിയില പറന്നും പോയില്ല..

എല്ലാം മാറിയ ശേഷം അവർ കാശിക്കുള്ള യാത്ര തുടർന്നു.

No comments:

Post a Comment