Sunday, 17 May 2020

ഒരു തൊപ്പിക്കഥ

ഒരിടത്ത് നാലു കൂട്ടുകാർ ഉണ്ടായിരുന്നു അവർ നാലു പേരും കൂടി ഒരിക്കൽ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് പോയി.. 
ഉത്സവ പറമ്പിൽ ചെന്നപ്പോൾ അവിടെ മനോഹരമായ തൊപ്പികൾ വിൽക്കുന്ന ഒരു തൊപ്പിക്കാരനെ കണ്ടു. അവർ നാലുപേരും ഓടി അങ്ങോട്ടേക്ക് ചെന്നു എന്നിട്ട് എല്ലാവരും അവരവർക്ക് ഇഷ്ടപ്പെട്ട ഓരോ തൊപ്പി വാങ്ങി. 

ഒരാൾക്ക് തൂവൽ പിടിപ്പിച്ച തൊപ്പി, മറ്റൊരാൾക്ക് മഞ്ഞ വട്ട തൊപ്പി, ഇനിയൊരാൾ വാങ്ങിയത് കിന്നരി തൊപ്പിയായിരുന്നു പിന്നൊരാൾ ചുവന്ന പൂവ് പിടിപ്പിച്ച കുഞ്ഞിതൊപ്പി. 

നല്ല തൊപ്പികളും തലയിൽ വെച്ചു അവർ അങ്ങിനെ ഗമയിൽ സന്തോഷിച്ചു നടന്നു. അപ്പോഴാണ് അവർ ഒരിടത്ത് ഒറ്റയ്ക്കിരുന്നു കരയുന്ന ഒരു കുട്ടിയെ കണ്ടത്. 

എന്താ കുട്ടി ഇവിടെ ഒറ്റയ്ക്ക് ഇരുന്നു കരയുന്നെ. ? അവർ അടുത്തു ചെന്നു ചോദിച്ചു.

എനിക്കും നിങ്ങളുടെ പോലെ ഒരു തൊപ്പി വേണം. പക്ഷെ എന്റെ അമ്മയുടെ കയ്യിൽ തൊപ്പി വാങ്ങിത്തരാൻ പണമില്ല. 

ആഹാ ഇതാണോ കാര്യം ? 

അവർ നാലു പേരും ഒരേ സമയം തങ്ങളുടെ തൊപ്പി ഊരി അവന്റെ നേർക്ക് നീട്ടി.
ഇതെടുത്തോളൂ..

കുട്ടിയുടെ കണ്ണിൽ സന്തോഷം വിരിഞ്ഞു.
അവൻ പറഞ്ഞു എനിക്ക് ഒരു തൊപ്പി മതിയല്ലോ.. ഇത് നാലെണ്ണം ഉണ്ടല്ലോ

അവർ പറഞ്ഞു. 
നിനക്ക് ഇഷ്ടപ്പെട്ടത് എടുത്തിട്ട് ബാക്കി തിരിച്ചു തന്നോളൂ.

അവൻ പൂ വെച്ച കുഞ്ഞൻ  തൊപ്പി എടുത്തിട്ട് ബാക്കി അവർക്ക് തിരിച്ചു കൊടുത്തു.

കൂട്ടുകാർ നാലു പേരും ആ കുട്ടിയെയും കൂട്ടി വീണ്ടും ഉത്സവം കാണാൻ നടന്നു.

No comments:

Post a Comment