Saturday, 9 May 2020

ആമൂസിന്റെ സാഹസികതകൾ I

അന്ന് അച്ചായിയും ഞാനും കൂടി കാടിനടുത്തുള്ള പുഴയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഒരു വലിയ പുൽമേടു കടന്നു വേണം പുഴയ്ക്കരികിലെത്താൻ അച്ചായി മുൻപിലും ഞാൻ അൽപം പുറകിലുമായി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു നല്ല കാറ്റ് വീശി ഒപ്പം കനത്ത മൂടൽ മഞ്ഞു വന്നു ഞങ്ങളെ പൊതിഞ്ഞു. അച്ചായി ആമൂസെ എന്നു വിളിക്കുന്നത് ഞാൻ കേട്ടു. എന്നാൽ അതേ സമയം തന്നെ ഒരു വലിയ ചിറകടിയൊച്ചയും ഞാൻ കേട്ടു. ഒരു വലിയ പരുന്ത് പറന്നു എന്റെ നേർക്ക് വരികയാണ് അത് തൊട്ടടുത്തെത്തി അതിന്റെ കാലിലെ കൂർത്ത നഖങ്ങൾ കണ്ടു ഞാൻ പേടിച്ചു പോയി. അതിന്റെ കണ്ണുകൾ എന്നെ ലക്ഷ്യമാക്കുന്നതായി ഞാൻ അറിഞ്ഞു. പെട്ടെന്നൊരു ധൈര്യത്തിന് ഞാൻ ചാടി അതിന്റെ രണ്ടു കാലുകളിലും ഒരുമിച്ചു പിടുത്തമിട്ടു. 

എന്നെ നഖങ്ങളിൽ കോർത്തെടുക്കാൻ വന്ന പരുന്ത് ഈ അപ്രതീക്ഷിത നീക്കത്തിൽ പതറിപ്പോയെങ്കിലും അവൻ വിടാൻ ഭവമുണ്ടായിരുന്നില്ല. എന്നെയും കൊണ്ടത് പറന്നു പൊങ്ങി. ഞാൻ ഒരുപാട് ഉയരത്തിലേക്ക് പോകുകയാണ്. എന്താണ് ഇവന്റെ ലക്ഷ്യം എന്നു ഞാൻ ആലോചിച്ചു. കാട് ലക്ഷ്യമാക്കിയാണ് പറക്കുന്നത്. ദൂരെ പാറക്കെട്ടുകൾ കണ്ടു. 
ഹം.. അവിടെയാകും ഇതിന്റെ കൂട് അല്ലെങ്കിൽ അവിടെ കൊണ്ട് ഇട്ടിട്ട് എന്നെ കൊത്തി തിന്നാൻ ആകും പ്ലാൻ. ഇനി എന്തു ചെയ്യും എന്നാലോചിച്ചു ഞാൻ താഴേക്ക് നോക്കി. അല്പം അകലെയായി ഒരു വലിയ തടാകം കണ്ടു. നിറയെ താമരകൾ വിരിഞ്ഞു നിൽക്കുന്ന തടാകം. താമരയുടെ ഭീമാകാരമായ ഇലകൾ തടാകത്തിൽ പടർന്നു കിടക്കുന്നു. ഇപ്പോൾ ഞാൻ ഇവന്റെ കാലിലെ പിടി വിട്ടാൽ നേരെ തടാകത്തിൽ വീഴും. മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട് എങ്കിലും ആ പാറക്കെട്ടിൽ വെച്ചുള്ള ദാരുണമായ അന്ത്യത്തേക്കാൾ ഭേദമായിരിക്കുമത്. ഞാൻ രണ്ടും കല്പിച്ചു പിടി വിട്ടു. 

നേരെ തടാകത്തിലേക്ക്. ഒരു വലിയ താമര ഇലയിൽത്തന്നെ ഞാൻ ചെന്ന് വീണു. ഒന്നു താഴേക്ക് മുങ്ങിയെങ്കിലും എനിക്ക് ഭാരം കുറവായതിനാൽ പെട്ടെന്ന് തന്നെ പൊങ്ങി തിരിച്ചു പോന്നു. ചുറ്റും നിറയെ താമര പൂക്കൾ വിടർന്നു നിൽക്കുന്നു. ആ ഇലയിൽ സ്വച്ഛമായ കാറ്റേറ്റ് ഞാൻ അല്പനേരം വിശ്രമിച്ചു. അപ്പോഴാണ് ഒരു വശത്തായി തിളങ്ങുന്ന രണ്ടു കണ്ണുകൾ വെള്ളത്തിന് മുകളിൽ കണ്ടത്. അതൊരു ചീങ്കണ്ണി ആയിരുന്നു. കൊതിയോടെ അതെന്നെ നോക്കി പതുക്കെ നീന്തി വരുന്നു. വേഗം പ്രവർത്തിക്കണം ഞാൻ ചുറ്റും നോക്കി ഒരു വലിയ പൊങ്ങു തടി കണ്ടു. അതിന്റെ അടുത്തേക്ക് സർവ്വ ശക്തിയുമെടുത്തു ഞാൻ നീന്തി. അച്ചായി നീന്തൽ പഠിപ്പിച്ചത് എത്ര നന്നായി. ഞാൻ പൊങ്ങു തടിയുടെ മുകളിൽ കേറിയിരുന്നു കൈകൾ കൊണ്ടു വേഗം തുഴഞ്ഞു കരയിലേക്ക് പോയി. തിരിഞ്ഞു നോക്കിയപ്പോൾ ചീങ്കണ്ണി പുറകെയുണ്ട്. ഭാഗ്യത്തിന് അത് അടുത്തെത്തും മുൻപേ ഞാൻ കര പിടിച്ചു. എന്നിട്ട് എണീറ്റ് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു. 

ഓടിയോടി ഞാൻ ഒരു പുല്മേട്ടിലെത്തി. ഞാനും അച്ചായിയും കൂടി നടന്നു വന്ന പുല്മേടിന്റെ മറുവശമാണതെന്നു തോന്നി. ഇനി എന്തെന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് കാട്ടു പൊന്തയ്ക്കുള്ളിൽ ഒരു അനക്കം കേട്ടത്. മഞ്ഞയിൽ കറുത്ത വരകൾ നിറഞ്ഞ ശരീരം.. അയ്യോ...  അതൊരു കടുവ. 

ഞാൻ വീണ്ടും ഓടി. കുറെ ദൂരത്തായി മാനുകൾ മേയുന്നുണ്ടായിരുന്നു ഞാൻ അവർക്കരികിലേക്ക് ഓടി. മാനുകളെ കണ്ട കടുവ എന്നെ വിട്ടു അവയെ ഓടിക്കാൻ തുടങ്ങി. ചിതറി ഓടിയ മാനുകളിൽ ഒരു കുഞ്ഞു മാനിന്റെ പുറത്തേക്ക് ഞാൻ ചാടിക്കയറി.കഴുത്തിൽ രണ്ടു കൈ കൊണ്ടും ഇറുകെ പിടിച്ചു കിടന്നു. അത് എന്നെയും കൊണ്ട് ഓടി. വയ്യ എനിക്ക് ഇനി എത്രയും വേഗം അച്ചായിയുടെ അടുത്തെത്തണം. ഞാൻ കിഴക്ക് ദിക്കിലേക്ക് കൈ ചൂണ്ടി മാനിന്റെ കാതിൽ പറഞ്ഞു
 'അങ്ങോട്ട്'..  'അങ്ങോട്ട്'
 മാൻ എന്നെ അനുസരിച്ചു. അത് ആ ദിക്കിലേക്ക് കുതിച്ചോടാൻ തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അകലെയായി അച്ചായി നിൽക്കുന്ന കണ്ടു. പാവം എന്നെ കാണാഞ്ഞു തിരഞ്ഞു നടപ്പാണ്. അവിടെ മഞ്ഞു ഇനിയും മാറിയിട്ടില്ല.ഞാൻ മാനിന്റെ ചെവിയിൽ പതുക്കെ ഒന്നു പിടിച്ചു വലിച്ചു. മാൻ കുഞ്ഞു അനുസരണയോടെ അവിടെ നിന്നു. മാൻകുഞ്ഞിന്‌ ഒരുമ്മ കൊടുത്തു നന്ദി പറഞ്ഞു ഞാൻ ചാടിയിറങ്ങി എന്നിട്ട് അച്ചായിയുടെ അടുത്തേക്ക് ഓടി.

പെട്ടെന്ന് എവിടെ നിന്നെന്നില്ലാതെ എന്നെ കണ്ടു അച്ചായി അത്ഭുതപ്പെട്ടു പിന്നെ വാരിയെടുത്ത് ഉമ്മ വെച്ചു. നീ എവിടെയായിരുന്നു ആമൂസെ എന്നു ചോദിച്ചു. ഞാൻ എന്തു പറയാനാണ്.. നടന്നതൊക്കെ പറഞ്ഞാൽ അച്ചായി വിശ്വസിക്കുമോ? ആരെങ്കിലും വിശ്വസിക്കുമോ? അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു മഞ്ഞായത് കൊണ്ട് അച്ചായി കാണാത്തതാ എന്നു പറഞ്ഞു. !

No comments:

Post a Comment